ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ചികിത്സയിൽ സുതാര്യതയില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ അംഗ്മോ ഡൽഹി ഹൈക്കോടതിയിൽ അടിയന്തര ഹർജി നൽകി. സഫ്ദർജംഗ് ആശുപത്രിയിലെ വാംഗ്ചുക്കിന്റെ താമസം 'അനധികൃത തടങ്കലാണെന്ന്' ആരോപിച്ച അംഗ്മോ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു.
21 ദിവസമായി നിരാഹാര സമരം നടത്തിവന്ന സോനം വാംഗ്ചുക്കിനെ കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ നിന്ന് പോലീസ് ബലംപ്രയോഗിച്ച് നീക്കി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷവും വാംഗ്ചുക്ക് നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ അംഗ്മോ വ്യക്തമാക്കി. എന്നാൽ വാംഗ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ അദ്ദേഹം ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ആശുപത്രി അധികൃതർ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവിടുന്നില്ലെന്നും അംഗ്മോ ആരോപിച്ചു. രക്തത്തിലെ പൊട്ടാസ്യം നില താഴ്ന്നതായി ആശുപത്രി അധികൃതർ പറയുമ്പോൾ, സ്വതന്ത്ര ലാബ് പരിശോധനയിൽ ഇത് സാധാരണ നിലയിലാണെന്നാണ് കണ്ടെത്തിയത്.